Showing posts with label doodle. Show all posts
Showing posts with label doodle. Show all posts

Monday, January 28, 2013

മുത്തപ്പന്‍ തെയ്യം.


മുത്തപ്പന്‍ തെയ്യം. 

മിന്നാമിനുങ്ങുകളെ മാത്രം കാണാമായിരുന്നു. വാദ്യങ്ങളോ ചിലമ്പിന്റെ ഒലിയോ എവിടെ നിന്നെങ്കിലും കേള്‍ക്കുന്നുവോ എന്ന് കാതോര്‍ത്ത്‌ ഉമ്മറപ്പടിയില്‍ ചാഞ്ഞിരുന്നു. മയക്കത്തില്‍ ദൈവം ഒരു എട്ടുകാലിയുടെ ചാഞ്ഞാടുന്ന നൂലില്‍ സ്വര്‍ഗത്തു നിന്ന് താഴേക്കിറങ്ങി വരുന്നു. എങ്ങും നീല നിലാവ് വീണു പടര്‍ന്നു കിടക്കുന്നു. നിലാവിന്റെ നീലിമ മിന്നാമിന്നികളിലേക്കും പടര്‍ന്ന്‍ നീലവെളിച്ചം എങ്ങും തെളിച്ച് അവ പാറുന്നുണ്ടായിരുന്നു. 

ദൈവത്തിന്‍റെ കണ്ണുകളില്‍ കാരുണ്യത്തോടെ പുഞ്ചിരി, കവിളില്‍ നീല വെളിച്ചം, കൈകളില്‍ പായസവും, ലഡ്ഡുവും, ജിലേബിയും. എന്നെക്കണ്ട മാത്രയില്‍ കൂടയില്‍ നിന്ന് ഒരു പൊതി എടുത്തു തന്നു. ഞാന്‍ ഒന്ന്‍ ഊഹിച്ചു, തുറന്നു നോക്കിയപ്പോള്‍ എന്‍റെ സംശയമെല്ലാം തീര്‍ന്നു. ഞാന്‍ എന്നും മോഹിച്ചിരുന്ന ഹലുവ തന്നെ. ഓറഞ്ചു നിറത്തില്‍ ഉത്സവപ്പറമ്പില്‍ കണ്ടിരുന്നത് ... എന്നാല്‍ ഒരിക്കലും എനിക്ക് കിട്ടാത്തത് ...

ദൈവമല്ലാതെ ആര്‍ക്കും എനിക്കുള്ള മോഹം അറിഞ്ഞ് ഇങ്ങനെ ഈ പൊതി കൊണ്ടുവരാന്‍ തോന്നില്ല.

ഹലുവത്തുണ്ട് വിറയ്ക്കുന്ന വിരലുകളാല്‍ അടര്‍ത്തി ഞാന്‍ കഴിക്കുന്നത് നോക്കി കാരുണ്യവാനായ ദൈവം ഉമ്മറത്ത്‌ നിന്നു, എന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്നുണ്ടായിരുന്നു.

പതിയെ ദൈവത്തിന്‍റെ പിന്നില്‍ എവിടെയോ ചിലമ്പിന്റെ താളം, ചേങ്ങിലയുടെ, ചെണ്ടയുടെ, കുരവയുടെ, മണികളുടെ... നാദം ... മേളം കൂടുമ്പോള്‍ നീല നിലാവും ദൈവവും മിന്നാമിന്നികളും മാഞ്ഞു തുടങ്ങിയിരുന്നു. എന്‍റെ കയ്യിലെ ഹലുവപ്പൊതി മാത്രം ...

Monday, April 25, 2011

പട്ടിണി ദൈവങ്ങള്‍ ...

പട്ടിണി കൊണ്ട് പൊരിഞ്ഞ് ഉറങ്ങാന്‍ കഴിയാതെ
മച്ചിലെ ദൈവങ്ങള്‍ 
ദര്ഭപ്പുല്‍ പായയില്‍ താഴേക്കു നോക്കി കിടന്നു.

അടുപ്പില്‍ തീയില്ല, പുക മാത്രം.

കുടുംബത്തിന്റെ ചരിത്രത്തെയും ചാരിത്ര്യത്തെയും പുകച്ചുകൊണ്ട് 
രാഷ്ട്രീയകാരും മതേതരവാദികളും അലറി ചിരിച്ചുകൊണ്ടേയിരുന്നു...



Monday, June 21, 2010

നീല ഐറിസുകള്‍ സ്വപ്നം കണ്ട് ...

വൈകിട്ടത്തെ നടത്തത്തിനിടയില്‍ ഇളം നീല നിറത്തില്‍ മാനം നോക്കി നില്‍ക്കുന്ന ഐറിസുകളെ കാണുമ്പോള്‍ ഞങ്ങളുടെ വേഗത കുറയും. ഓരോ പൂവും ഓരോ തരത്തില്‍ നില്‍ക്കുന്നത് കണ്ടു കണ്കുളിരുമ്പോള്‍ വീണ്ടും നടത്തം തുടരും ...

Wednesday, September 24, 2008

മറ്റൊരു വര: തിളച്ചൊഴുകിക്കിടക്കുന്ന വെയിലത്ത് ...


കാലിഫോര്‍ണിയയിലെ ഉള്‍നാടുകളില്‍ സഞ്ചരിക്കുമ്പോള്‍ പലയിടത്തും കാണുന്ന ഒരു ദൃശ്യമാണ്- ഉപേക്ഷിക്കപ്പെട്ട Farm Houses. ചെടികളും കളകളും വളര്‍ന്ന് കാടുപിടിച്ച് ചുട്ടുപൊള്ളുന്ന വെയിലത്ത് ആകെ മഞ്ഞിച്ചു കാണുന്ന കാഴ്ച. തിളച്ചൊഴുകിക്കിടക്കുന്ന വെയിലിന്റെ മഞ്ഞളിപ്പില്‍  പലയിടത്തും ജലപ്പരപ്പുകള്‍ കാണുന്നതുപോലെ തോന്നുന്നതുമോര്‍ക്കുന്നു...

Sunday, August 31, 2008

എന്റെ മറ്റൊരു വര - ചില ഓര്‍മ്മകളും...

മൈത്രിയുടെ ഓണം program ന് കുട്ടികള്‍ക്കായൊരു ചെറു നൃത്തനാ‍ടകം (skit നെ ഇങ്ങനെ വിളിക്കാമോ ആവോ) ഉണ്ടാക്കുന്നുണ്ട്. അതിലേക്കായി ഒരു backdrop ഉണ്ടാക്കുന്നുണ്ട്. ശ്രീകുമാര്‍ അത് പെയിന്റു ചെയ്യാന്‍ ഉത്തരവാദിത്തമേറ്റെടുത്തത് എനിക്ക് വളരെ ആശ്വാസമായി. സംസാരിച്ചിരുന്നപ്പോഴാണ് അദ്ദേഹവും നമ്പൂതിരി, ഏ.എസ്., തുടങ്ങി എനിക്കിഷ്ടപ്പെട്ട ചിത്രകാ‍രന്മാരുടെ ആരാധകനാണെന്ന് മനസ്സിലായത്.

ഞങ്ങളുടെ സംസാരത്തിനിടയ്ക്ക് പല ആര്‍ട്ടിസ്റ്റുകളും അവര്‍ പല എഴുത്തുകാര്‍ക്കും വേണ്ടി വരച്ച ചിത്രങ്ങളും ഉയര്‍ന്നിരുന്നു.  മദനന്‍  ശത്രുഘ്നന്റെ “സത്യഭാമ” യ്ക്കു വേണ്ടിയും സുന്ദര രാമസ്വാമിയുടെ “ഒരു പുളിമരത്തിന്റെ കഥ” യ്ക്കു വേണ്ടിയും വരച്ച രീതിയും, ഏ. എസ്. യയാതിക്കും വരച്ചതുമൊക്കെ...

ഇവരുടെയൊക്കെ influence  ആണ് എന്റെ വരകളിലും കാണുന്നത്. സ്വന്തമായൊരു സ്റ്റൈല്‍ കിട്ടാന്‍ മാത്രമുള്ള കഴിവെനിക്കുണ്ടോ എന്നും സംശയമാണ്  :)

എന്നിരുന്നാലും വരയ്ക്കാനെനിക്കിഷ്ടമാണ്.

താഴെക്കാണുന്നത് തോമാച്ചന്റെ വീടിനടുത്തുള്ള ഒരു walk/bike trail ന്റേതാണ്. തണല്‍ മരങ്ങളും, ഒരു കുഞ്ഞരുവിയുമൊക്കെയായുള്ള വഴി. ഇവിടെ നടക്കാന്‍ പോകാന്‍ ഞങ്ങള്‍ക്കിഷ്ടമാണ്. വെറുതെ നടക്കാന്‍ ...

Campbell - Los Gatos Creek Trail, Campbell, California.

എല്ലാവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍!

Monday, August 18, 2008

എന്റെ ചില ചിത്രങ്ങള്‍ ....

വെറുതെയിരിക്കുമ്പോള്‍ കുത്തിവരയ്ക്കുന്ന പതിവുണ്ട് - അവയില്‍ ചിലതാണിവ.
ന്യൂ മെക്സിക്കോ യിലെ മുളകു വിപണിയും അവിടുത്തെ മുളകുത്സവവും കാണാനൊത്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്.
ബൂലോകത്ത് ഈയിടെ ഒരു രാജസ്ഥാനിക്കാരി വീട് പടം വരച്ചൊരുക്കുന്ന ഒരു ചിത്രം കണ്ടതോര്‍മ്മയില്‍ വന്നപ്പോള്‍ വരച്ചതാണിത്.
എന്റെ വരകളില്‍ സാധാരണ കടന്നു വരുന്ന രൂപം. 
അണിഞ്ഞൊരുങ്ങി എങ്ങോ പോകാനൊരുങ്ങുന്ന അവള്‍ കണ്ണാടിയില്‍ പ്രതിച്ഛായ കാണുന്നതായുള്ളതാണീ ചിത്രം.
പൂര്‍ണ്ണ ചന്ദ്രനു മുന്‍പില്‍ മഞ്ഞണിഞ്ഞു നില്‍ക്കുന്ന പുല്‍നാമ്പുകള്‍...
അപ്പുക്കിളിയാണോ? (ഏ. എസ്. നായര്‍ - താങ്കളുടെ ഓര്‍മ്മയ്ക്കു മുന്‍പില്‍ എന്റെ അഞ്ജലിയോടെ...)
പൂമൊട്ടുകളോ? താഴുന്ന ശാഖികളിലെ കായ്കളോ?
(ഈ പോസ്റ്റിലെ മറ്റു ചിത്രങ്ങളില്‍ നിന്ന് കുറേ വ്യത്യസ്തമായതാണിത്. മറ്റുള്ളവയ്ക്കുള്ളതുപോലെ texture കൊടുക്കാതെ ലളിതമാക്കി ചെയ്തതാണ്.  വീണ്ടും ഈ ചിത്രങ്ങളിലൂടെ പോകുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്നതും ഇതായിരിക്കും...)
ഇവയൊക്കെ കാണാന്‍ ഒരു നിമിഷം ഇവിടെ വന്നതിന് നന്ദി.

Wednesday, April 09, 2008

Dancer - മറ്റൊരു നര്‍ത്തകി


Dancer
Originally uploaded by kapish.
“പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറക്കുമായ് പാറി...”

എന്റെ മറ്റൊരു ‘വര’ :)

Thursday, April 03, 2008

കഥ / വര: ഒരു നര്‍ത്തകി

ഒരു നര്‍ത്തകി

തന്നെത്തന്നെ മറന്നാടുന്ന ഒരു നര്‍ത്തകി.

ഗൂഗ്‌ളിന്റെ ആഫീസിരിക്കുന്ന മൌണ്ടന്‍ വ്യൂ എന്ന പട്ടണത്തില്‍ വേനല്‍ക്കാലത്ത് ഒരു Art & Wine Festival നടക്കാറുണ്ട്. ഞങ്ങള്‍ മൂന്നാളും ആ ഉത്സവത്തില്‍ പങ്കെടുത്ത് അവിടെ കാണുന്ന ചിത്രങ്ങളും, വരകളും, പോര്‍സലിന്‍, ഗ്ലാസ്സ്, റ്റൈല്‍ എന്നിവയിലുണ്ടാക്കിയ ശില്‍പ്പങ്ങളും ഒക്കെ കണ്ടു നടക്കുകയായിരുന്നു.

അപ്പോഴാണ് കരിബിയന്‍ താളങ്ങള്‍ക്കൊപ്പം ചടുലമായ് ആടിയിരുന്ന ആ സ്ത്രീയെ കണ്ടത്. ഒരു മിന്നല്‍ പിണരുപോലെ ... എവിടെയോ കണ്ട മുഖം! ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി- അവര്‍ ഒരു മലയാളി ആണെന്ന്! ഞങ്ങളോടൊപ്പം മലയാളി അസ്സോസ്സിയേഷന്റെ ഓണപ്പരിപാടിക്ക് ഗാനമേളയില്‍ പാടിയതിവരായിരുന്നു! അന്ന് ഒരു തമിഴനായിരുന്നു ഭര്‍ത്താവ്... ഇന്നവര്‍ തലമുടി ചെമ്പിപ്പിച്ച്.. ഇങ്ങനെ...

അവര്‍ ഞങ്ങളെക്കാണുന്നതിന്നു മുന്‍പ് ഞങ്ങള്‍ സ്ഥലം കാലിയാക്കി...

പിന്നെ 8 വര്‍ഷങ്ങള്‍ക്ക് ശേഷം അവരെ വീണ്ടും കണ്ടു. ഒരു അമേരിക്കക്കാരന്റെ സന്തുഷ്ടയായ സഹചാരിണിയായി... അവരാണിവര്‍.. ഈ നര്‍ത്തകി!

Monday, March 12, 2007

കാഴ്ചക്കാരന് എന്റെ ചില വരകള്‍ സമര്‍പ്പിക്കുന്നു...

ഞാന്‍ കുറേക്കാലമായി ഇതുപോലത്തെ പടങ്ങള്‍ വരച്ചു കൂട്ടുന്നു... ഓരോന്നും വരയ്ക്കുമ്പോള്‍ അവയില്‍ ഓരോ കഥയുണ്ടാകുന്നു ... ചിലത് അസ്വസ്ഥതയുണ്ടാക്കുന്നത്, ചിലത് ആഹ്ലാദം പകര്‍ത്തുന്നത്... അവയില്‍ ചിലതു മാത്രം ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...









പണ്ഡിറ്റ് ജസ്‌രാജ് ? ഒരു കള്ളു കുടിയന്‍? ആരിയാള്‍?


കണ്ണാടിക്കാരന്‍ ... മദ്ധ്യവയസ്ക്കന്‍... അതോ വൃദ്ധനോ?


അസ്തമയം...

Thursday, March 08, 2007

വര ...

ഇതാ എന്റെ ചില വരകള്‍... abstract ചിന്തകള്‍... എഴുപതുകളില്‍ ഏ. എസ് നായരുടെയും നമ്പൂതിരിയുടെയും ചിത്രങ്ങള്‍ കണ്ട് വളര്‍ന്നു. യയാതി എന്ന നോവലിനു വേണ്ടി ഏ.എസ് വരച്ച പടങ്ങള്‍ ഇന്നുമോര്‍ക്കുന്നു. ബാലരാമായണത്തിനുഒ മറ്റും അദ്ദേഹം വരച്ച സുന്ദരമായ ചിത്രങ്ങള്‍ എങ്ങിനെ മറക്കാന്‍ പറ്റും?

“ നിലാവത്ത് ഒരു കൊച്ചു കുടുംബം”

“ കാടിനു നടുവില്‍ മനം മറന്ന്... പ്രകൃതിയോടലിഞ്ഞ്...“

Wednesday, February 28, 2007

ശാന്തി ദേവതയെ തേടി ...

വനാന്തരത്തിലെ ആ കൊച്ചു ക്ഷേത്രത്തെക്കുറിച്ചവര്‍ ഒത്തിരി കേട്ടിരുന്നു. ഇത്രയും ദൂരം താണ്ടി അവിടെയെത്തി ശാന്തിദേവതയെ തൊഴാനൊക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ ഇതാ‍ ദൂരെ ആ കുഞ്ഞ് കോവില്‍ കാണറായിരിക്കുന്നു... വൃക്ഷലതാദികളുടെ മറവില്‍ മൂടുപടമണിഞ്ഞ ഒരു കന്യകയെപ്പോലെ ക്ഷേത്രം ഞങ്ങളെ കാത്തുനിന്നു... മഞ്ഞു പെയ്യാന്‍ തുടങ്ങിയിരുന്നു. മൂടല്‍ മഞ്ഞിലൂടെ വിളറിയ നിലാവ് ചിതറിത്തെന്നി വീണുകിടക്കുന്നു - ചെടികളില്‍ നിലാമഞ്ഞ് തിളങ്ങിക്കൊണ്ടിരിക്കുന്നത് ഞങ്ങളുടെ മകന്‍ നോക്കി നിന്നു. നീണ്ട ഇലകളുള്ള വാഴയിലപോലുള്ള ഒരു ഇലയില്‍ തൊട്ട് നോക്കിക്കൊണ്ട് നിന്ന കുട്ടനെ മൃദുവായ് തലോടി ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് വീണ്ടും നടന്നു നീങ്ങി.

Tuesday, February 27, 2007

തീര്‍ത്ഥങ്ങള്‍ തേടി

“മണ്ണില്‍ നിന്നും തുടങ്ങി മണ്ണിലേക്കുള്ള ഈ യാത്രയില്‍ ഏതെല്ലാം തീര്‍ത്ഥങ്ങളില്‍ മുങ്ങേണ്ടിയിരിക്കുന്നു...?










ഈ പടം 1996 ല്‍ പെന്‍സിലില്‍ വരച്ച ഒരു “doodle” ആണ്. പിന്നെ, വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം അത് scan ചെയ്ത്, പിന്നെ അതിന് നിറവും മറ്റും കൊടുത്ത് ഈ നിലയിലാക്കി എടുക്കുകയായിരുന്നു.

നൂറു കണക്കിനു പടങ്ങള്‍ ഇങനെ വരച്ചിരിക്കുന്നു. മിക്കതും recycling bin ല്‍ മറഞ്ഞുപോയല്ലോ...

Sunday, February 25, 2007

അവളെയോര്‍ത്ത് ...

ഇതാ എന്റെ മറ്റൊരു അപൂര്‍ണ്ണ കവിത...

മാമ്പൂവിന്‍ മണമേന്തി കാറ്റണയുമ്പോള്‍ ആമ്പല്‍‌പൂ മിഴിയാളെന്നരികില്‍ നില്ക്കുമ്പോള്‍
തുമ്പപ്പൂ പുഞ്ചിരി തൂവിയെന്‍ കണ്ണിണയില്‍ അന്‍‌പോടവള്‍ നോക്കി നില്‍‌ക്കുമ്പോള്‍

ഉന്മത്തകോകിലം പാടുന്ന പാട്ടോ - ചെമ്മാനം തൂവിയ കുങ്കുമക്കൂട്ടോ
എന്‍‌മനക്കുമ്പിളില്‍ നിറയുന്നതമൃതോ രാഗേന്ദു തൂവിയ പൈം‌പാല്‍ നിലാവോ...??

കവിതയോടൊപ്പം ചേര്‍ത്തിരിക്കുന്നത് എനിക്കേറെയിഷ്ടപ്പെട്ട ഒരു ചിത്രമാണ്. മാതൃഭൂമിയില്‍ A.S.Nair വരച്ചത്. സുഗതകുമാരിയുടെ “അഭിസാരിക” എന്ന കവിതക്കായ് അദ്ദേഹം വരച്ചതാണിത്. ഞാനതിനു കുറച്ചു പൊടിപ്പും തൊങ്ങലും ചേര്‍ത്തെന്നുമാത്രം...